പീരുമേട്: യുവാവ് അടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയേയും സഹോദരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബു (31) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി വീടിനു സമീപം അഖിലിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. അയല്‍വാസികളാണു മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

അഖിലിന്റെ സഹോദരനെയും അമ്മയെയും ഇന്നലെ രാവിലെ തന്നെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തി. കൊല്ലപ്പെട്ട അഖിലും സഹോദരന്‍ അജിത്തും മദ്യപിച്ചശേഷം കലഹം പതിവായിരുന്നെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അതിനാല്‍ വീട്ടില്‍നിന്നു ബഹളം കേട്ടാല്‍ ആരും പോകാറില്ല.

ചൊവ്വാഴ്ചയും സഹോദരങ്ങള്‍ തമ്മില്‍ കലഹം ഉണ്ടായി. അക്രമാസക്തനായ അഖിലിനെ വീട്ടുപരിസരത്തെ കമുകില്‍ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട ശേഷം മര്‍ദിച്ചെന്നാണു പ്രാഥമികമായി പൊലീസിനു ലഭിച്ച വിവരം.