ചെറുതോണി: സഹോദര പുത്രിയായ പതിമൂന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. സ്വന്തം സഹോദരന്റെ മകളോട് ഒന്നിലധികം തവണ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇടുക്കി ചെറുതോണി സ്വദേശിയെയാണ് ശിക്ഷിച്ചത്. ഇടുക്കി പൈനാവ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്.

ആദ്യം വിവരം പുറത്തുപറയാന്‍ പെണ്‍കുട്ടിക്ക് ഭയമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 2023-ലാണ് സംഭവം വെളിപ്പെടുത്തുന്നത്. ഇടുക്കി വനിതാപോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ അഞ്ചുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് ഹാജരായി.