- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീരാമജന്മഭൂമിയിലേക്ക് ഒരു യാത്ര..'; ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണം; കായംകുളത്ത് നിന്ന് മാതാ അമൃതാനന്ദമയിയും ഭക്ത സംഘവും ഇന്ന് അയോധ്യയിലേക്ക്

കൊല്ലം: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന സവിശേഷമായ രാമരക്ഷായന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മാതാ അമൃതാനന്ദമയിയും സംഘവും ഇന്ന് യാത്ര തിരിക്കും. കായംകുളത്തുനിന്നും പ്രത്യേക ട്രെയിനിലാണ് 1,200 ഓളം വരുന്ന ആശ്രമവാസികളും ഭക്തരും അയോധ്യയിലേക്ക് പോകുന്നത്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ സന്ദർശനം.
മാർച്ച് 19-നാണ് ക്ഷേത്രത്തിന്റെ രണ്ടാം നിലയിൽ ശ്രീരാമയന്ത്രം (ശ്രീരാമ രക്ഷായന്ത്രം) സ്ഥാപിക്കുന്ന ചടങ്ങ് നടക്കുന്നത്. ഹിന്ദു നവവത്സരത്തിന്റെ തുടക്കമായ 'ചൈത്ര നവരാത്രി'യുടെ ആദ്യ ദിനം കൂടിയാണ് അന്നെന്നത് ചടങ്ങിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇതേ ദിവസം തന്നെ ക്ഷേത്രത്തിന്റെ രണ്ടാം നിലയിലുള്ള 'ശ്രീരാമ നാമ മന്ദിർ' ഉദ്ഘാടനവും നിർവ്വഹിക്കപ്പെടും.
പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും. ക്ഷേത്ര നിർമ്മാണത്തിൽ അഹോരാത്രം പണിയെടുത്ത ഏകദേശം 400-ഓളം തൊഴിലാളികളെ ചടങ്ങിൽ രാഷ്ട്രപതി ആദരിക്കും. ക്ഷേത്ര നിർമ്മാണത്തിലെ തൊഴിലാളികളുടെ പങ്കിനെ ആദരിക്കുന്ന ഈ ചടങ്ങ് വലിയ ശ്രദ്ധാകേന്ദ്രമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരായ സന്യാസിമാരും സാംസ്കാരിക നായകരും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് മാതാ അമൃതാനന്ദമയിയും സംഘവും എത്തുന്നത് വലിയ ആത്മീയ സംഗമത്തിന് വഴിതുറക്കും. 1,200-ഓളം ഭക്തർക്കായി കായംകുളത്തുനിന്ന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക ട്രെയിൻ സർവീസ് ഇതിനോടകം തന്നെ വാർത്തകളിൽ ഇടംപിടിച്ചു കഴിഞ്ഞു.


