തിരുവനന്തപുരം: മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച പാലുല്‍പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്ന സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴചുമത്തി കോടതി. 'മില്‍ന' എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് നടപടി. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്.

മില്‍മ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിങോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും ഈ സ്വകാര്യ സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ പിഴ അടയ്ക്കാനാണ് കോടതി സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്.

കോടതി വിധിയില്‍ പൂര്‍ണ തൃപ്തരാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. മില്‍മയുടെ ബ്രാന്‍ഡ് ഇമേജിനെ അപകീര്‍ത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികള്‍ ഉണ്ടായാല്‍ ഇനിയും ഇത്തരം കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.