കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പണം നല്‍കാന്‍ വൈകിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുതുകാട് ചെങ്കോട്ടക്കെല്ലി കേളം പൊയില്‍ മിജിന്‍സ് എന്ന നന്ദുവിനെയാണ് (40) ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ച് അവശനാക്കിയത്. കഴിഞ്ഞ 26നാണു സംഭവം. പന്തിരിക്കരയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ദലിത് യുവാവിന് പരിക്കേറ്റു. ഇതുവരെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല എന്നാരോപിച്ച് ദൃശ്യങ്ങളടക്കം പുറത്തുവിട്ട് യുവാവിന്റെ കുടുംബം രംഗത്തെത്തി.

സംഭവം ഇങ്ങനെ:

ടൗണിലെ മുബാറക് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു യുവാവ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോള്‍ ഫോണ്‍ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങി. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഫോണ്‍ വിളിച്ചു കഴിഞ്ഞു തിരിച്ചുവന്നു പണം കൊടുക്കാനൊരുങ്ങിയ യുവവിനെ ഹോട്ടല്‍ ഉടമയും കൂട്ടാളികളും ചേര്‍ന്ന് അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു.

അവശനായ മിജിന്‍സ് പ്രതികരിക്കാന്‍ നില്‍ക്കാതെ പണവും കൊടുത്തു തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തിലേക്ക് കയറിപ്പോയി. എന്നാല്‍ പിന്നാലെ എത്തിയ ഹോട്ടല്‍ ഉടമയും സംഘവും ജാതിപ്പേരു വിളിച്ച് വീണ്ടും മര്‍ദിക്കുകയുമായിരുന്നുവെന്നു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഗുരുതരമായി പരുക്കേറ്റ മിജിന്‍സിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു.