തിരുവനന്തപുരം: പോക്സോ കേസില്‍ ഉള്‍പ്പെട്ട മുകേഷ് നായരെ പ്രവേശനോത്സവ ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളിലാണ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വീഡിയോ ചിത്രീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുകേഷ് എം. നായരെ മുഖ്യാതിഥിയാക്കിയത്.

പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കാനാണ് എത്തിയത്. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട അധ്യാപകരെ സര്‍വിസില്‍നിന്ന് നീക്കംചെയ്യുന്നതടക്കം കര്‍ശന നിലപാടുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമ്പോഴാണ് വകുപ്പിനുതന്നെ കളങ്കമുണ്ടാക്കുന്ന സംഭവം.

സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് എം. നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.

അതേസമയം, പോക്‌സോ കേസ് പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അര്‍ദ്ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള 15കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാളെ ഒന്നാംപ്രതിയാക്കിയുള്ള കേസ് കോവളം പൊലീസാണ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ ചിത്രീകരണത്തിനെത്തിച്ച കോ ഓര്‍ഡിനേറ്ററാണ് കേസില്‍ രണ്ടാം പ്രതി. പോക്‌സോ കോടതിയില്‍ നിന്ന് മുകേഷ് എം.നായര്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.