കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി തന്നെയാണ് രംഗത്തെത്തിട്ടുള്ളത്. ദേവദാസ് ഭാര്യയ്ക്കൊപ്പം ടൂര്‍ പോയ സമയത്ത് പോലും വളരെ മോശമായ രീതിയില്‍ തനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്ന് അതിജീവിത പറയുന്നു. ജോലി ഉപേക്ഷിച്ച് പോയപ്പോഴെല്ലാം ക്ഷമ ചോദിച്ച് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി. എന്നാല്‍ മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു.

ആദ്യവട്ടം എനിക്ക് അയാള്‍ മോശമായി മെസേജ് അയക്കുന്നത് ഭാര്യയ്ക്കൊപ്പം ടൂര്‍ പോയ സമയത്താണ്. ഫിസിക്കല്‍ റിലേഷന്‍ഷിപ്പിന് താല്‍പര്യമുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. പിന്നീട് ഒരുപാട് സോറി പറഞ്ഞുകൊണ്ട് പലതവണ സന്ദേശമയച്ചു. പൈല്‍സിന്റെ അസുഖമാണ്. സര്‍ജറി വേണ്ടിവരുമെന്നും, ഞാന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം എന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞതോടെ, ബ്‌ളഡില്‍ കുതിര്‍ന്ന അണ്ടര്‍ വെയര്‍ കാണിച്ചിട്ട് നീ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകില്ല എന്നായി-യുവതി പറഞ്ഞു.

എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. തുടര്‍ന്ന് കരഞ്ഞ് കാലുപിടിച്ചതോടെ വീണ്ടും ഞാന്‍ പോയി തുടങ്ങി. പിന്നീട് കുറച്ചു നാളത്തേക്ക് പ്രശ്‌നമൊന്നുമുണ്ടായില്ല. രണ്ട് ആണ്‍ സുഹൃത്തുക്കളുമായി ഡ്യൂട്ടിക്ക് ശേഷം ഞാന്‍ ബീച്ചിലൊക്കെ ഇടയ്ക്ക് പോകുമായിരുന്നു. അവര്‍ ഇടയ്ക്ക് വീട്ടിലൊക്കെ വരികയും ചെയ്തിരുന്നു. അത് പുള്ളിക്ക് ഇഷ്ടമായില്ല. ഞാന്‍ ചോദിച്ചാല്‍ മാത്രമാണ് നിനക്ക് പ്രശ്‌നമല്ലേ എന്നൊക്കെ പറഞ്ഞ് വളരെ മോശമായി സംസാരിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദേവദാസ്, ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

വീടിന്റെ വാതില്‍ തള്ളി തുറന്നാണ് പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. പീഡന ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ യുവതി ആശുപത്രി വിട്ടു. 'ഹോട്ടലുടമ ദേവദാസും ജീവനക്കാരായ രണ്ട് പേരും രാത്രിയില്‍ വീടിന്റെ വാതില്‍ തള്ളി തുറന്ന് ഉപദ്രവിക്കുകയായിരുന്നു. ജീവരക്ഷാര്‍ഥമാണ് മുകളില്‍ നിന്നും താഴോട്ട് ചാടിയത്. ഉപദ്രവിക്കണമെന്ന് കരുതി തന്നെയാണ് മൂന്ന് പേരുമെത്തിയത്. പലതവണ മോശം പെരുമാറ്റമുണ്ടായി. രാജിവെക്കുമെന്ന് അറിയിച്ചപ്പോള്‍ ദേവദാസ് കാല് പിടിച്ച് മാപ്പ് പറഞ്ഞിരുന്നെന്നും' യുവതി പറഞ്ഞു.