നാദാപുരം: പന്ത്രണ്ടുകാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാഹി പാറക്കൽ മുകുന്ദമാല രാജീവനെയാണ് (63) നാദാപുരം പോക്‌സോ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.

ബാലനെ ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് പലദിവസങ്ങളിൽ ഇയാൾ ഉപദ്രവം തുടർന്നു. ചോമ്പാല പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

സബ് ഇൻസ്‌പെക്ടർ വി.കെ. മനീഷ്, എ.എസ്.ഐ. പി. വൈജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.