കണ്ണൂര്‍: കണ്ണൂര്‍ മുന്‍എ ഡി എം കെ. നവീന്‍ ബാബുവിന്റെ ദുരൂഹ മരണം ജുഡീഷ്യല്‍ അന്വേഷണം നടത്തുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക, കണ്ണൂര്‍ ജില്ലാ കലക്ടറെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഇന്ന് രാവിലെ പതിനൊന്നരയോടെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായമാരാര്‍ജി ഭവനില്‍ നിന്നും പ്രകടനമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പിലെത്തിയത്.

ഒന്നാം കവാടത്തില്‍ പൊലിസ് ഉയര്‍ത്തിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ഒരു വട്ടം ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനു ശേഷം പ്രകോപിതരായ പ്രവര്‍ത്തകര്‍ എം.വി സുമേഷിന്റെ നേതൃത്വത്തില്‍ വരുണ്‍ ജലപീരങ്കിക്ക് നേരെ പാഞ്ഞടുത്തു. ഇതേ തുടര്‍ന്ന് പൊലിസുമായി ഉന്തുംതള്ളും നടന്നു.

തുടര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തമാക്കി. ഇതിനു ശേഷം നടന്ന പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്തു. സി.മനോജ് സ്വാഗതം പറഞ്ഞു. ബിജു എളക്കുഴി അധ്യക്ഷനായി. സംസ്ഥാനാജനറല്‍ സെക്രട്ടറി കെ. രഞ്ചിത്ത്,എം. ആര്‍ സുരേഷ്, വിനോദന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.