കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എ.ഡി.എം.കെ. നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റി .മാര്‍ച്ച് 9 ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും.നേരത്തെ നടന്ന അന്വേഷണത്തില്‍ സംശയമുന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണ ഹര്‍ജി നല്‍കിയത്. പരാതിയില്‍ തുടരന്വേഷണം ആവശ്യ മില്ലെന്ന് കഴിഞ്ഞമാസം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹനാണ് റി പ്പോര്‍ട്ട് നല്‍കിയത്.

2024 ഒക്ടോബര്‍ 15-ന് രാവിലെയാണ് പള്ളി ക്കുന്നിലെ ക്വാര്‍ട്ടേഴ്‌സസില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണക്കുറ്റമാണ് സി പി എം നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യക്കെതിരേ ചുമത്തിയത്. തുടരന്വേഷണത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണം നടത്തുകയാണെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദിവ്യക്കു വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു. തുടര്‍ന്ന് ഇന്ന് ഹര്‍ജി വിധി പറയാന്‍ മാറ്റുകയായിരുന്നു.