കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടത് സ്വാഭാവികമാണെന്നും ഇതിനെ വലിയ പ്രത്യേകതയായി കാണേണ്ടതില്ലെന്നും നടി നീന കുറുപ്പ്. ഇത്തവണയാണ് കൂടുതല്‍ സ്ത്രീകള്‍ മത്സരരംഗത്തുണ്ടായിരുന്നതെന്നും അതിനാല്‍ കൂടുതല്‍ പേര്‍ വിജയിച്ചതില്‍ അത്ഭുതമില്ലെന്നും അവര്‍ പറഞ്ഞു. സംഘടനയെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എട്ടുപേര്‍ സ്ത്രീകളായത് യാദൃശ്ചികമല്ലെന്ന് നീന കുറുപ്പ് വിശദീകരിച്ചു. ഏതൊരു മേഖലയിലും സ്ത്രീ-പുരുഷ സമത്വം പ്രകടമാണെന്നും, അതിനാല്‍ അമ്മയുടെ നേതൃനിരയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ വന്നതിനെ പ്രത്യേകം എടുത്തുപറയേണ്ടതില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നീന കുറുപ്പ് നിലപാടുകള്‍ വ്യക്തമാക്കി. ഒരു അംഗത്തിന് മറ്റൊരംഗത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അത് ജനറല്‍ ബോഡിയില്‍ ഉന്നയിക്കണം. ഇതിനെ മറികടന്ന് പുറത്തുപറയുന്ന കാര്യങ്ങളെ പിന്തുണക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കാണാതായ മെമ്മറി കാര്‍ഡ് യഥാര്‍ത്ഥത്തില്‍ നിലവിലുണ്ടെങ്കില്‍ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നടി ശ്വേതാ മേനോനെതിരെയുണ്ടായ കേസിനെ കോമാളിത്തരം എന്ന് വിശേഷിപ്പിച്ച നീന കുറുപ്പ്, അഭിനേതാക്കള്‍ക്ക് വിവിധ വേഷങ്ങള്‍ ചെയ്യേണ്ടി വരുമെന്നും ഇത് സിനിമയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതിന് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് വിഡ്ഢിത്തമാണെന്നും അവര്‍ വ്യക്തമാക്കി. 'അമ്മ' സംഘടനയില്‍ താന്‍ സന്തോഷവതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.