തിരുവല്ല: പെരുംതുരുത്തിയില്‍ ജല അതോറിറ്റി എടുത്ത കുഴിയിലെ മണ്ണ് റോഡില്‍ കൂട്ടിയിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് കുരുന്നുകള്‍ക്ക് ഗുരുതര പരിക്ക്. ചൊവ്വ രാത്രി എംസി റോഡിലെ പെരുന്തുരുത്തിയില്‍ നാലു മണിക്കൂറിനുള്ളില്‍ രണ്ട് അപകടങ്ങളാണ് നടന്നത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചും എട്ടും വയസ്സുള്ള കുട്ടികള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ കുറിച്ചി കളത്തില്‍ മനുവിന്റെ ഭാര്യ വിനീത മനുവും (39) മകള്‍ മിലിയയും ആണ് ആദ്യം അപകടത്തില്‍പ്പെട്ടത്. തിരുമൂലപുരത്തെ വീട്ടില്‍ നിന്ന് കുറിച്ചിയിലേക്കു പോകുന്ന വഴി രാത്രി ഏഴോടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ റോഡിലെ മണ്‍കൂനയില്‍ കയറാതിരിക്കാന്‍ പെട്ടെന്നു വലത്തേക്കു വെട്ടിച്ചപ്പോള്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മിലിയയ്ക്കു ഇന്നലെ ന്യൂറോ സര്‍ജറിയും തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിയും നടത്തേണ്ടിവന്നു. വിനീതയ്ക്ക് മുഖത്തും തോളെല്ലിനും പരുക്കേറ്റു.

രാത്രി 11 മണിയോടെ രണ്ടാമത്തെ അപകടം നടന്നത്. കൊച്ചിയില്‍നിന്ന് അഞ്ചലിലെ വീട്ടിലേക്കു പോകുകയായിരുന്ന വിളക്കുപാറ സലിം ഭവനില്‍ ഫൈസല്‍ (31), ഭാര്യ റസിയ (30), മകന്‍ ആദം (5) എന്നിവരാണു അപകടത്തില്‍പ്പെട്ടത്. കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മണ്‍കൂനയുടെ മുകളില്‍ കയറി ബൈക്ക് മറിയുകയായിരുന്നു. പരുക്കേറ്റ ആദം ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവിലാണ്. പരുക്കേറ്റ ഫൈസലും റസിയയും ആശുപത്രിയിലാണ്.

ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് പരിഹരിക്കാന്‍ വെള്ളിയാഴ്ചയാണ് ആറടിയോളം ആഴത്തില്‍ കുഴിച്ചത്. ഈ കുഴിയിലെ മണ്ണ് റോഡിലേക്ക് കൂട്ടി ഇടുക ആയിരുന്നു. മണ്ണും കുഴിയും ഉണ്ടെന്നുള്ളതിന്റെ മുന്നറിയിപ്പും സ്ഥാപിച്ചില്ല. കുഴിയെടുത്തപ്പോള്‍ ബിഎസ്എന്‍എല്ലിന്റെയും സ്വകാര്യ കമ്പനിയുടെയും കേബിളുകള്‍ തകരാറിലായതിനാല്‍ കുഴി മൂടിയില്ല.

തെരുവു വിളക്കുകളും കടകളും ഇവിടെയില്ല. രാത്രി വരുന്ന വാഹനങ്ങള്‍ അടുത്ത് എത്തുമ്പോഴാണു കുഴിയും മണ്ണും കാണാന്‍ കഴിയുന്നത്. ഇന്നലെ രാവിലെ തിരുവല്ല ട്രാഫിക് പൊലീസ് എത്തി സുരക്ഷാ റിബണ്‍ കെട്ടി.