വിഴിഞ്ഞം: മീന്‍പിടിത്തത്തിനിടെ തിരയടിച്ച് പൊട്ടിയ വള്ളത്തില്‍ വെള്ളംകയറി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വള്ളത്തിന്റെ ഉടമ ഹൃദയദാസന്‍, ആന്റണി (49), ലാലു (24), സേവ്യര്‍(32),ഫയാസ് (40) എന്നിവരാണ് കടലില്‍ കുടുങ്ങിയത്. ഫിഷറീസിന്റെ മറൈന്‍ ആംബുലന്‍സെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വള്ളം കടലില്‍ തന്നെ ഉപേക്ഷിച്ചു.

വിഴിഞ്ഞം തീരത്തുനിന്ന് ആറു നോട്ടിക്കല്‍ അകലെയായിരുന്നു അപകടം. തുടര്‍ന്ന്, തൊഴിലാളികള്‍ ഫിഷറീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് കാര്യം അറിയിച്ചു. ഫിഷറീസിന്റെ വിഴിഞ്ഞം അസി.ഡയറക്ടര്‍ എസ്. രാജേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സിലെ സി.പി.ഒ. അനില്‍, ലൈഫ് ഗാര്‍ഡുമാരായ യൂജീന്‍, ബെനാന്‍ഷ്യസ്, ശശി, സുരേഷ്, അനീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.