ആലപ്പുഴ: ഹേമ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുമെന്നും ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സിനിമ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാട് തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഹൈകോടതിയും പറഞ്ഞിരിക്കുന്നത്. ഹേമ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളടക്കം കാര്യങ്ങള്‍ നടപ്പാക്കാന്‍ കേരളത്തില്‍ സിനിമ കോണ്‍ക്ലേവ് നടത്തും. അതിന്റെ തീയതി ആയിട്ടുണ്ട്. കോണ്‍ക്ലേവിലെ ചര്‍ച്ചകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സിനിമ നയം രൂപവത്കരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

സിനിമ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഇന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹരജി തള്ളിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, റിപ്പോര്‍ട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി ഹൈകോടതി നീട്ടിയുണ്ട്.

സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്ത് ആദ്യമായി രൂപീകരിച്ച കമീഷനാണ് ഹേമ കമ്മിറ്റി. 2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയുണ്ടായ ചര്‍ച്ചകളുടെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തിലാണ് അതേ വര്‍ഷം ജൂലൈ ഒന്നിന് സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനുമായി സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. രണ്ടു വര്‍ഷത്തെ പഠനത്തിനു ശേഷം 2019 ഡിസംബര്‍ 31നാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി കമ്മിറ്റി അധ്യക്ഷയും ഹൈകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് ഹേമ ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.