തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണു പിന്‍വലിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളില്‍ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ തീരുമാനം. അധ്യാപക സംഘടനകളുടെയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെയും ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എ.സിയാദ് റഹ്‌മാന്‍ നേരത്തെ ഉത്തരവ് റദ്ദാക്കിയത്. വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ടവര്‍ എന്നിവരുമായി കൂടിയാലോചിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി.

25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലായിരുന്നു പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവൃത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.