തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് താന്‍ പഠിച്ചിട്ടില്ലെന്നും അത് സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയമാണെന്നും സംവിധായകന്‍ ബ്ലെസി. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പഠിച്ചിട്ടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വ്യക്തത ഇല്ലാതെ മറുപടി പറയുന്നില്ല. സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയം ആണ്. 38 വര്‍ഷം ആയി ഞാന്‍ സിനിമയില്‍ ഉണ്ട്. ഞാന്‍ അത്തരം അനുഭവങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ നിധേഷിക്കുന്നില്ല'. കാര്യങ്ങളില്‍ നിലവില്‍ മാറ്റം വന്നിട്ടുണ്ടെന്നും ബ്ലെസി കൊച്ചിയില്‍ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളുടെ വെളിപ്പെടുത്തല്‍ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോര്‍ട്ടെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒറ്റ നയമാണുള്ളത്. ഒരു തരത്തിലും റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ എതിരല്ല'. സാക്ഷികളുടെ വിശ്വാസം പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.