തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന താരമായ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണച്ചടങ്ങ് മന്ത്രിമാരുടെ ഈഗോ ക്ലാഷിനെത്തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടിവന്നത് കായിക രംഗത്തോടുള്ള അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പാണോ സ്വീകരണം നല്‍കേണ്ടതെന്ന തര്‍ക്കം സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിനുവേണ്ടി രണ്ട് ഒളിംപിക് മെഡലുകള്‍ നേടിയ കായികതാരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കവും ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങ് മാറ്റിവെച്ചതുമൊന്നും അറിയാതെ ശ്രീജേഷും കുടുംബവും സ്വീകരണച്ചടങ്ങിന് തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുന്നു. രാജ്യം ആദരിക്കുന്ന ഹോക്കി താരത്തോട് എന്ത് മര്യാദയാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയത്? ജന്മനാട്ടില്‍ പി.ആര്‍ ശ്രീജേഷ് നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണം. ഇനി ഒരു കായികതാരത്തിനും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുത്. അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണം- വി.ഡി. സതീശന്‍ പറഞ്ഞു.