കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇരയോടൊപ്പമാണെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം വേട്ടയാടുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒട്ടും ഗൗരവത്തിലെടുക്കാത്തത് ഈ സര്‍ക്കാറാണ്. സിനിമ കോണ്‍ക്ലേവ് ചലച്ചിത്ര നയരൂപവത്കരണ സമിതിയില്‍ ആരോപണ വിധേയനായ മുകേഷ് തുടരുന്നിടത്തോളം സര്‍ക്കാര്‍ നയം വ്യക്തമാണ്. ഇതിലുംഭേദം ആ റിപ്പോര്‍ട്ട് കത്തിച്ചുകളയുകയായിരുന്നു. സര്‍ക്കാറാണ് ഒന്നാം പ്രതി. അന്വേഷണം നടത്താതെ കുറ്റംചെയ്താല്‍ നടപടിയെന്ന് പറഞ്ഞിട്ട് എന്തു കാര്യം. നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാണ്.

അന്വേഷിക്കാതെ ആരോപണങ്ങള്‍ സ്വയം തെളിയുമെന്നാണ് സര്‍ക്കാറിന്റെ ഭാവം. മന്ത്രി സജി ചെറിയാനാണ് ആദ്യം സ്ഥാനമൊഴിയേണ്ടത്. സ്ത്രീസുരക്ഷ പ്രചാരണ പരസ്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ച പണം സി.പി.എം പൊതുഖജനാവിലേക്ക് തിരിച്ചടക്കണം. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതര്‍ക്കായി യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും എല്ലാം നഷ്ടമായവര്‍ക്ക് പ്രാഥമിക സഹായംപോലും നല്‍കിയില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.