പന്തളം: മൂന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയില്‍. കഞ്ചാവ് കടത്തുസംഘത്തിലെ മുഖ്യകണ്ണിയായ പശ്ചിമബംഗാള്‍ ജല്‍പൈഗുരി സ്വദേശി നഹേന്ദ്ര മൊഹന്തിന്റെ മകന്‍ കാശിനാഥ് മൊഹന്ത് (56 ) ആണ് അറസ്റ്റിലായത്. കടക്കാട് തെക്ക് ഭാഗത്തെ ലേബര്‍ ക്യാമ്പിന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഹരി വസ്തുക്കളുടെ കടത്തിനും വില്‍പ്പനക്കുമേതിരെ ജില്ലയില്‍ കര്‍ശനമായ പോലീസ് തുടര്‍ന്നു വരുന്നതോനിടെയാണ് കഞ്ചാവ് വേട്ട. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്സിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും സ്‌കൂള്‍ പരിസരങ്ങളടക്കമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചും ജില്ലയില്‍ പരിശോധന നടന്നു വരികയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇയാള്‍ രണ്ടുമാസം കൂടുമ്പോള്‍ നാട്ടിലേക്ക് പോയി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കും വന്‍വിലക്ക് വില്‍ക്കുകയായിരുന്നു. മറ്റ് പണികള്‍ക്ക് പോകാതെ ലഹരി വില്പന നടത്തിവരുകയായിരുന്ന ഇയാള്‍, ലഹരി സംഘങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമിടയില്‍ ബാബ എന്ന പേരില്‍ ആണ് അറിയപ്പെടുന്നത് എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. സംഘത്തിലെ കൂട്ടാളികളെയും ഇവര്‍ക്ക് സഹായികളായ പ്രദേശവാസികളെയും കുറിച്ചുമുളള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലും പന്തളം എസ്.എച്ച്.ഓ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. സംഘത്തില്‍ എസ്.ഐമാരായ അനീഷ് ഏബ്രഹാം, മനോജ് കുമാര്‍, എ.എസ്.ഐ ബി. ഷൈന്‍, പോലീസുദ്യോഗസ്ഥരായ എസ്. അന്‍വര്‍ഷ, ആര്‍.എ.രഞ്ജിത്ത്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് സാഹസിക നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.