തിരുവനന്തപുരം: സ്വകാര്യ വസ്തുവില്‍ സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത 438/24 നമ്പര്‍ ക്രൈം കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. 2024 മാര്‍ച്ച് 24 ന് രാത്രിയാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് അരുണ്‍ ഷോക്കേറ്റ് മരിച്ചത്.

നഷ്ടപരിഹാരം ലഭിക്കണമെന്നുണ്ടെങ്കില്‍ മരിച്ചയാളുടെ ഭാര്യ കോടതിയെ സമീപിക്കണമെന്നും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഇതിനാവശ്യമായ സഹായം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് വെള്ളു മണ്ണടി ചക്കക്കാട് സ്വദേശി ഷൈനാദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വെള്ളുമണ്ണടി ഓലിക്കര സ്വദേശികളുടെ ഉടമസ്ഥതതയിലുള്ള വസ്തുവില്‍ നിന്നുള്ള കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പരാതിയില്‍ പറയുന്നു.

വെഞ്ഞാറമൂട് എസ്.എച്ച്.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വസ്തു ഉടമകളായ സുശീലനും മകളായ ആശക്കും തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ തന്റെയും 13 വയസുള്ള മകളുടെയും ജീവിതം പ്രതിസന്ധിയിലായെന്ന് പരാതിക്കാരി അറിയിച്ചു.