തൃശൂര്‍: സ്ഥലംമാറ്റം തടഞ്ഞതില്‍ നിരാശനായ പൊലീസുകാരന്‍ ജോലിക്കു ഹാജരാകാതെ മുങ്ങി. അന്തിക്കാട് സ്റ്റേഷനിലെ സി.പി.ഒ ചേര്‍പ്പ് സ്വദേശി മുരുകേശനെയാണ് കാണാതായത്.

അന്തിക്കാട് സ്റ്റേഷനില്‍നിന്ന് സ്ഥലംമാറ്റത്തിനായി ഇയാള്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വരന്തരപ്പിള്ളിയിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ജില്ലയിലെ ഉയര്‍ന്ന ഉ?ദ്യോഗസ്ഥന്‍ സ്ഥലംമാറ്റം തടഞ്ഞ് തുടര്‍ന്നും അന്തിക്കാട് സ്റ്റേഷനില്‍ ജോലിക്കു പോകാന്‍ നിര്‍ദേശം നല്‍കി. ഇതോടെ ഇയാള്‍ ഏറെ വിഷമത്തിലായിരുന്നു.

വീട്ടില്‍നിന്ന് ഇറങ്ങിയ മുരുകേശന്‍ അന്തിക്കാട് സ്റ്റേഷനില്‍ ജോലിക്ക് എത്താതായതോടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ ജോലിക്കു പോയെന്ന മറുപടിയാണ് ലഭിച്ചത്. കാണാതായ വിവരം പൊലീസ് എസ്.പിയെ അറിയിച്ചു. സ്ഥലംമാറ്റം തടഞ്ഞതാണ് നാടുവിടാന്‍ കാരണമെന്നും അറിയിച്ചു.

ഇതോടെ അന്തിക്കാട്ടെ ജോലിയില്‍നിന്ന് ഒഴിവാക്കി വീണ്ടും വരന്തരപ്പിള്ളിലേക്കുതന്നെ മാറ്റി നിയമിച്ചു. വിവരം പഞ്ചായത്ത് അംഗം മുരുകേശനെ അറിയിച്ചപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ മടങ്ങിവരുമെന്ന് ഇയാള്‍ അറിയിച്ചു.