കോഴിക്കോട്: എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പി വി ്അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗൗരവതരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി വി അന്‍വറിന്റെ ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിനോയ് വിശ്വം പറഞ്ഞു.

എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നത് വസ്തുതയെങ്കില്‍ അതീവ ഗൗരവം ഉള്ളത്. അന്‍വര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെങ്കില്‍ അതും ഗൗരവമുള്ളത്. ആ തെറ്റിന് ഈ തെറ്റ് പരിഹാരം അല്ല. ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാനുള്ള കെല്‍പ്പ് സിപിഎമ്മിനുണ്ടെന്നെന്ന് പറഞ്ഞ ബിനോയ് വിശ്വം, എല്‍ഡിഎഫില്‍ പറയേണ്ടത് അവിടെ പറയുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇ പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നീക്കിയത് ഉചിതമായില്ലേ എന്ന ചോദ്യത്തിന് അല്ലെങ്കില്‍ സിപിഎം തീരുമാനിക്കുമോ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സിപിഐ നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാട് തന്നെ പറഞ്ഞിട്ടുണ്ട്. ഇപി -ജാവേദ്കര്‍ കൂടിക്കാഴ്ച നടന്നപ്പോള്‍ തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്. സിപിഐ- സിപിഎം വേദികളിലും അക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.