പാലക്കാട്: കേരളത്തില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നു എന്ന പി.വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരണകക്ഷി എംഎല്‍എ പോലും ഫോണ്‍ ചോര്‍ത്തുന്നു. ഫോണ്‍ ചോര്‍ത്തല്‍ വ്യക്തിയുടെ മേലുള്ള കടന്നുകയറ്റമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

ഭരണഘടനയുടെ 22 -ാം വകുപ്പ് അനുശാസിക്കുന്ന ജീവിത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഫോണ്‍ ചോര്‍ത്തലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെഗാസസ് ഫോണ്‍ ചോര്‍ത്തലെന്ന വ്യാജ ആരോപണവുമായി സുപ്രീംകോടതിയില്‍ വരെ പോയ സിപിഎം കേരളത്തില്‍ നടക്കുന്ന കാര്യത്തില്‍ നിലപാട് പറയണം.

ഏകാധിപത്യഭരണം അടിച്ചേല്‍പ്പിക്കാനും പ്രതിപക്ഷ നേതാക്കളെ വിരട്ടാനും കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നു എന്ന് ആരോപിച്ച സിപിഎമ്മിന് പിണറായി വിജയന്റെ വിശ്വസ്ഥനായ എഡിജിപിയുടെ നടപടിയില്‍ എന്തുണ്ട് ഉത്തരം എന്ന് മുരളീധരന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി വിഷയം ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന് നട്ടെല്ലുള്ള മുഖ്യമന്ത്രിയില്ല. കേരള പൊലീസ് അധോലോക സംഘമായി മാറി. പി.ശശിക്കെതിരെയടക്കം തുറന്നുപറഞ്ഞ പി.വി അന്‍വറിനെ സിപിഎം ഭയപ്പെടുകയാണെന്നും വി.മുരളീധരന്‍ ആരോപിച്ചു.