കോഴിക്കോട്: മുക്കം നഗരസഭയില്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയാണ് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നഗരസഭ ചെയര്‍പേഴ്‌സണെതിരായി യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയായിരുന്നു സംഘര്‍ഷം.

പെരുമ്പടപ്പില്‍ വിദേശ മദ്യശാല തുടങ്ങാന്‍ അനുമതി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുക്കം നഗരസഭയിലെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു എല്‍ഡിഎഫിന്റെ തീരുമാനം. കോറം തികയാത്തതിനാല്‍ അവിശ്വാസ പ്രമേയം പാസായില്ല.

അവിശ്വാസ പ്രമേയത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പൊലീസ് സംരക്ഷണത്തോടെ മുസ്ലിം ലീഗ് അംഗമായ അബ്ദുള്‍ മജീദ് എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടി രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടെങ്കിലും സ്ഥലത്ത് നിന്ന് പോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു.