കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിക്ക് അമ്പത്തിയൊന്ന് വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി ശുരനാട് പടിഞ്ഞാറു മുറിയില്‍ വാഴപ്പള്ളി വടക്കത്തു വീട്ടില്‍ ദിലീപിനെയാണ് (27) കഠിന തടവിന് ശിക്ഷിച്ചത്. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.

ഏറെ നാളായി പെണ്‍കുട്ടിയുമായി സൗഹൃദത്തില്‍ ആയിരുന്ന പ്രതി വിവാഹ വാഗ്ദാനം നല്‍കി , പലപ്പോഴായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കുകയും ചെയ്തിരുന്നു. 2020 ഡിസംബറില്‍ ശാരീരിക ആസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പരിശോധന നടത്തിയ ഡോക്ടര്‍ സംഗതി ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ശൂരനാട് പോലീസില്‍ വിവരം കൈമാറുകയുമായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധച്ച പോലീസ് പ്രതി പെണ്‍കുട്ടിയുടെ സുഹൃത്തായ ദിലീപ് ആണെന്ന് മനസിലാക്കുകയായിരുന്നു.

ശുരനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്വേഷണ സംഘത്തില്‍ സിഐ ഫിറോസും എസ് ഐ റഷീദും ഉള്‍പ്പെട്ടിരുന്നു.

കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജ് മിനിമോളാണ് പ്രതിക്ക് 51 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. ഈ കേസില്‍ ജാമ്യം എടുത്തു പുറത്തിറങ്ങിയ പ്രതി അതിജീവിതയുടെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിക്കെതിരെ നരഹത്യക്ക് കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കരുനാഗപ്പള്ളി സബ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ ഒളിവില്‍ പോയ പ്രതി തിരിച്ചെത്തി അതിജീവിതയുടെ സഹോദരനെ ഇലക്ട്രിക് ഷോക്ക് അടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഈ കേസ് കൊട്ടാരക്കര എസ് സി - എസ് ടി കോടതിയുടെ പരിഗണനയിലാണ്. പ്രോസീക്യൂഷന്‍ ഭാഗത്തു നിന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍മാരായ സോജാ തുളസിധരന്‍, എന്‍ സി പ്രേം ചന്ദ്രന്‍ എന്നിവരും പ്രൊസിക്യൂഷന്‍ സഹായി ആയി സിപിഒ മേരി ഹെലന്‍ എന്നിവര്‍ ഹാജറായി