ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി പ്രൈവറ്റ് ബസ്റ്റാന്‍ഡിലെ പബ്ലിക് ടോയ്‌ലറ്റിലെ മനുഷ്യവിസര്‍ജ്യം റോഡിലേക്ക് ഒഴുക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഇത്തരത്തില്‍ വിസര്‍ജ്യം റോഡിലേക്ക് ഒഴുക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ മുനിസിപ്പാലിറ്റി ഇതുകണ്ടില്ലെന്ന്് നടിക്കുന്നതായാണ് പരാതി.

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി പാലസ് റോഡിലൂടെ മൂക്കുപൊത്തി മാത്രമേ പൊതുജനങ്ങള്‍ക്ക് നടക്കാന്‍ കഴിയുകയുള്ളു. ഒരുകാലത്ത് 8 ബസ്സുകള്‍ ഉണ്ടായിരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇന്ന് 200 ഓളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പക്ഷേ ബസ്റ്റാന്‍ഡ് ഇപ്പോഴും പഴയപടിയാണ്.

സ്റ്റാന്‍ഡിനെ ആശ്രയിക്കുന്ന 400 ഓളം തൊഴിലാളികളും ആയിരക്കണക്കിന് വിദ്യാര്‍ഥികളും, വഴിയോര കച്ചവടക്കാരും, ഓട്ടോ ഡ്രൈവര്‍മാരും, പ്രാഥമികാവശ്യം നിര്‍വ്വഹിക്കുന്നതിന് ബുദ്ധിമുട്ടുകയാണ്. ജനങ്ങളുടെ വിഷമം കണ്ടിട്ടും കാണാത്ത മട്ടുനടിക്കുന്ന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്റെയും സെക്രട്ടറിയുടെയും അനാസ്ഥക്കെതിരെ ആര്‍എസ്പി ആറ്റിങ്ങല്‍ നിയോജകമണ്ഡലം സെക്രട്ടറി അനില്‍ ആറ്റിങ്ങലിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു. ഇത് ഒരു സൂചനസമരം മാത്രമാണെന്ന് നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ കിളിമാനൂര്‍ എല്‍സി സെക്രട്ടറി അസിം, കര്‍ഷക തൊഴിലാളി ജോയിന്‍ സെക്രട്ടറി അമ്പിളി, ചേര്‍ന്നിയൂര്‍ എല്‍സി സെക്രട്ടറി അമിറുദ്ദീന്‍, വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.