തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടന്നാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ശിക്ഷിക്കപ്പെടും. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കള്ള കേസെടുത്ത് വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാന്‍ സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. ലോകം മുഴുവന്‍ സി.പി.എം എല്‍.എല്‍.എമാരുടെ അതിക്രമം ലൈവായി കണ്ടതാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. എന്നിട്ടും നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേസിനെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി.