കോഴിക്കോട്: സ്വകാര്യ ബസ്സിന്റെ ഹൈഡ്രോളിക് ഡോറിനിടയില്‍പ്പെട്ട് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആയിഷ റിഫ(16)യ്ക്കാണ് പരിക്കേറ്റത്. കട്ടിപ്പാറ താമരശ്ശേരി റൂട്ടില്‍ ഓടുന്ന ഗായത്രി ബസ്സിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം.

പോലീസില്‍ പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. താന്‍ ഡോറിനിടയില്‍ കുടുങ്ങി കിടക്കുന്നത് കണ്ടെങ്കിലും ബസ് നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞു. വേദന സഹിക്കാനാകാതെ കരഞ്ഞ കുട്ടിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതായും ആരോപണമുണ്ട്.

വീടിന് സമീപത്തെ സ്റ്റോപ്പില്‍നിന്നായിരുന്നു വിദ്യാര്‍ഥിനി ബസ്സില്‍ കയറിയത്. തിരക്കുകാരണം ഡോര്‍ സ്റ്റെപ്പില്‍നിന്ന് അകത്തേക്ക് കയറാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്ക് വാതില്‍ വന്ന് അമരുകയായിരുന്നു. കൈകൊണ്ട് തള്ളിയെങ്കിലും വാതില്‍ മാറ്റാനായില്ല. തുടര്‍ന്ന് ബസില്‍നിന്ന് ഇറങ്ങണമെന്ന് കരഞ്ഞുപറഞ്ഞ കുട്ടിയെ രണ്ട് സ്റ്റോപ്പ് അകലെ വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പുനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം, രാവിലെതന്നെ റിഫയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, രാത്രിവരെ മൊഴി രേഖപ്പെടുത്താന്‍ പോലും പോലീസ് എത്തിയില്ലെന്ന് മാതാവ് പറഞ്ഞു.