കണ്ണൂര്‍ :മുന്‍ എംഎല്‍എയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കാസര്‍കോട് മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന കെപി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളിലൊന്നായിരുന്ന കെപി കുഞ്ഞിക്കണ്ണന്‍ വടക്കെമലബാറില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ്.കാസര്‍കോട് ജില്ലയിലെ ഇടതുപാര്‍ട്ടികളുടെ സ്വാധീനമേഖലകളില്‍ പോലും കോണ്‍ഗ്രസിന്റെ കടന്നുകയറ്റം സാധ്യമാക്കിയത് കെപി കുഞ്ഞിക്കണ്ണന്റെ സംഘടനാപാടവം കൊണ്ടാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കെപി കുഞ്ഞിക്കണ്ണന്റെ സാന്നിധ്യം കോണ്‍ഗ്രസിന് എക്കാലവും വലിയ മുതല്‍ക്കൂട്ടായിരുന്നു.

കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന കെപി കുഞ്ഞിക്കണ്ണനെ അവസാനമായി കണ്ടത് ഈ മാസം ആദ്യമായിരുന്നു. കെ.കരുണാകരന്‍ സ്മാരകം നിര്‍മ്മിക്കാനുള്ള അക്ഷീണ പ്രയത്നത്തിനിടെയാണ് ഇതുപോലൊരു വേര്‍പാട് സംഭവിച്ചത്. അദ്ദേഹത്തിന്റെ അപ്രതിക്ഷിത വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. തികഞ്ഞ മതേതരവാദിയെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുയെന്നും കെ.സുധാകരന്‍ പറഞ്ഞു.