തിരുവനന്തപുരം: വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡ് പുറത്തു പോകണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വേണ്ടിയാണ്. ക്ഷേത്രങ്ങളുടെ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടും ഭക്തജനങ്ങളുടെ വിശ്വാസങ്ങളും താല്പര്യങ്ങളും സംരക്ഷിച്ചു കൊണ്ടും ക്ഷേത്രങ്ങളെ പരിപാലിക്കുന്നതിനു വേണ്ടിയാണ് ദേവസ്വം ബോര്‍ഡുകള്‍. ഭക്തര്‍ക്ക് ക്ഷേത്രാചാരങ്ങള്‍ പാലിച്ചുകൊണ്ട് യാതൊരു തടസ്സങ്ങളും നിയന്ത്രണങ്ങളും ഇല്ലാതെ സുഗമമായി ദര്‍ശനം നടത്തുന്നതിനും വഴിപാടൂകള്‍ കഴിക്കൂന്നതിനും സൗകര്യമൊരുക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡുകള്‍ക്കാണ്.

ദേവസ്വം ബോര്‍ഡുകള്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കണം. അതിനു സാധിക്കുന്നില്ലെങ്കില്‍ ദേവസ്വംഭരണക്കാര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല . അവര്‍ രാജിവച്ചു പുറത്തു പോകണം . ഭാരതത്തില്‍ ഏതൊരു പൗരനും അവന്റെ വിശ്വാസപ്രകാരം അവന്റെ ആരാധനാലയത്തില്‍ ദര്‍ശനവും പ്രാര്‍ത്ഥനയും നടത്താനുള്ള അവകാശം ഉണ്ട് . അയ്യപ്പഭക്തന്മാരുടെ ആ അവകാശത്തെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തടസ്സപ്പെടുത്തുന്നത്.

ദേവസ്വംഭരണത്തിലോ ആചാരാനുഷ്ഠാനങ്ങളിലോ കൈകടത്താന്‍ ഉള്ള യാതൊരുവിധ അധികാരങ്ങളും മതേതര സര്‍ക്കാരിനില്ലെന്നിരിക്കെ സര്‍ക്കാര്‍ ക്ഷേത്ര വിരുദ്ധരായ ആജ്ഞാനുവൃത്തികളെ ഉപയോഗിച്ച് ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കാലങ്ങളായി നടത്തി വരുന്നത് . ഇത് അനുവദിച്ചു തരാന്‍ സാദ്ധ്യമല്ല. ക്ഷേത്രങ്ങളോട് വിശിഷ്യാ ശബരിമലയോട് ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിച്ച് മാലയിട്ട് വ്രതം നോറ്റുവരുന്ന ഏതൊരു ഭക്തനും ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.