കൊല്ലം: മദ്രസകള്‍ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മദ്രസകളില്‍ നിന്നാണ് കുട്ടികള്‍ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തില്‍ പഠിപ്പിക്കണം. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ നിറുത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകള്‍ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മദ്രസകളില്‍ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചത്. മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ 71 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വെള്ളിയാഴ്ച അയച്ച കത്തിലാണ് മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശമുള്ളത്. അതേസമയം, ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ ചര്‍ച്ച കൂടാതെ നടപ്പാക്കരുതെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി ആവശ്യപ്പെട്ടു.

ബീഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്തകങ്ങളാണ്. മദ്രസകളിലെ പുസ്തകങ്ങളില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഉള്ളടക്കമുണ്ട്. പരിശീലനം കിട്ടാത്ത അധ്യാപകരാണ് മദ്രസകളിലുള്ളത്. യൂണിഫോം, പുസ്തകങ്ങള്‍, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങള്‍ മദ്രസകള്‍ ലംഘിക്കുന്നു. ഹിന്ദുക്കളെയും മറ്റ് മുസ്ലിം ഇതര കുട്ടികളെയും മദ്രസകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. മുസ്ലിം കുട്ടികള്‍ മറ്റു സ്‌കൂളുകളില്‍ പഠിക്കുന്നു എന്ന് ഉറപ്പാക്കണം. ചട്ടം പാലിക്കാത്ത എല്ലാ മദ്രസകളുടെയും അംഗീകാരം റദ്ദാക്കി അടയ്ക്കണം എന്ന ശുപാര്‍ശയും കമ്മീഷന്‍ നല്‍കുന്നു. മദ്രസ ബോര്‍ഡുകള്‍ ആവശ്യമില്ലെന്നും ധനസഹായം നിറുത്തണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.