കോഴിക്കോട്: ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനം 30, 31 തീയതികളില്‍ കോഴിക്കോട്ട് ചേരും. കോവൂരിലെ പി കൃഷ്ണപിള്ള ഹാളില്‍ കെ വി രാമകൃഷ്ണന്‍ നഗറില്‍ 30ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ മുഖ്യാതിഥിയാവും. രണ്ടുദിവസത്തെ സമ്മേളനത്തില്‍ 341 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 417 പേര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍ ആദിലും സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ലതികയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം സംഘടനാ തലത്തില്‍ നല്ല മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്. സംസ്ഥാനത്ത് 210 ഏരിയകളിലായി 2279 വില്ലേജ് കമ്മിറ്റികളും 31,258 യൂണിറ്റുകളുമുണ്ട്. 13,83,272 അംഗങ്ങളുണ്ട്. യൂണിറ്റ് മുതല്‍ സംസ്ഥാന കമ്മിറ്റി വരെയുള്ള എല്ലാ ഘടകത്തിന്റെയും പ്രധാന ഭാരവാഹികളിലൊരാള്‍ പെണ്‍കുട്ടിയാകണമെന്ന തീരുമാനം നടപ്പാക്കിയ സംഘടനയാണ് ബാലസംഘം. അഖിലേന്ത്യ ശില്‍പ്പശാലയ്ക്കുശേഷം വിവിധ സംസ്ഥാനങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിക്കാനായി. സമ്മേളനത്തില്‍ 10 സംസ്ഥാനങ്ങളിലെ സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കും.