മാന്നാര്‍: ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ തെരുവ് നായ ആക്രമണത്തില്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കുട്ടമ്പേരൂര്‍ കാട്ടില്‍ത്തറയില്‍ വിപിന്റെ മകള്‍ വിദ്യാര്‍ത്ഥിനിയായ നിള, വാതല്ലൂര്‍കാട്ടില്‍ ശാന്ത കുമാരി, രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. മാന്നാര്‍ മുട്ടേല്‍ ഇംഗ്ഷന് സമീപത്തുവെച്ചാണ് ഇന്ന് രാവിലെ 10ന് അന്യ സംസ്ഥാന തൊഴിലാളികളെയും ഉച്ചക്ക് 1.30 നു വിദ്യാര്‍ത്ഥിനിക്കും വീട്ടമ്മക്കും നായയുടെ കടിയേറ്റത്.

നായയുടെ കടിയേറ്റവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. അലഞ്ഞ് തിരഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കള്‍ അക്രമകാരികളായി മാറുന്നത് ജങ്ങളെ ഭീതിയിലാക്കുകയാണ്. പുറത്തിറങ്ങിയാല്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികള്‍. അടുത്തിടെ മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ കുട്ടംപേരൂര്‍ പ്രശാന്തി വര്‍ഷിണിയില്‍ ക്ഷീര കര്‍ഷകനായ സജീവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കള്‍ ആക്രമിച്ച് കടിച്ചുകീറിയത്.

മാന്നാര്‍ ടൗണില്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍, പോസ്റ്റോഫീസ് ജംഗ്ഷന്‍, പോലീസ് സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളില്‍ തെരുവ് നായ് ശല്യം രൂക്ഷമാണ്. തൃക്കുരട്ടി അമ്പലത്തിനു കിഴക്കുവശം, തന്മടിക്കുളത്തിന്റെ കരകള്‍, കുരട്ടിക്കാട് കോട്ടയ്ക്കല്‍ കടവ് പാലം, ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗം, കുറ്റിമുക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിലും പകലും രാത്രിയും തെരുവ് നായ്ക്കൂട്ടങ്ങളുടെ കേന്ദ്രങ്ങളാണ്. പ്രധാന റോഡുകള്‍ക്കു പുറമെ ഇടറോഡുകളിലും ഇവ തമ്പടിച്ചിരിക്കുന്നതിനാല്‍ ഒറ്റയ്ക്കുള്ള സഞ്ചാരം അപകടകരമാണ്.