കൊച്ചി: കരിമ്പയിലെ നാല് പെണ്‍കുട്ടികളുടെ അകാല വിയോഗത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പെണ്‍മക്കള്‍ നഷ്ടമാവുമ്പോള്‍ ഉണ്ടാവുന്ന വേദനയുടെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛനാണ് താനെന്നും പെണ്‍കുട്ടികളുടെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പെണ്‍മക്കള്‍ നഷ്ട്ടമാവുമ്പോള്‍ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങള്‍ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേര്‍ന്ന ഓര്‍മകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞാണ് നാല് കുട്ടികള്‍ മരിച്ചത്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ സലീമിന്റെ മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെ മകള്‍ ആയിഷ (13) എന്നിവരാണ് മരിച്ചത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി