കാഞ്ഞങ്ങാട് : അസമില്‍ തീവ്രവാദക്കേസില്‍ പ്രതിയായ യുവാവ് കാസര്‍കോട് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ എം ബി ഷാബ്‌ഷേഖ് (32)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്ക് പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഹോസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.

അസമില്‍ യുഎപിഎ കേസില്‍ പ്രതിയായതോടെയാണ് ഷാബ്‌ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. ഒരുമാസമായി പടന്നക്കാട് എത്തി കെട്ടിട നിര്‍മ്മാണ ജോലി ചെയ്തു വരികയായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ താമസിച്ച ശേഷമാണ് ഇയാള്‍ കാസര്‍കോട് ജില്ലയില്‍ എത്തിയത്. ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ അസം പൊലീസും എന്‍ഐഎയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്‌ഷേഖിനെ അറസ്റ്റു ചെയ്യാന്‍ സാധിച്ചത്. പ്രതിയെ അസമിലേക്ക് കൊണ്ടുപോയി.