കടുത്തുരുത്തി: റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിന് പിറ്റേദിവസം വധുവിനെ കബളിപ്പിച്ചു നാടുവിട്ടെന്ന് പരാതി. വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരന്‍ കടന്നുകളഞ്ഞെന്നാണു പരാതി. വധുവിന്റെ വീട്ടുകാര്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കി. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം.

വിവാഹ പിറ്റേന്ന് തന്നെ യുവാവ് വധുവിനെ വധുവിന്റെ വീട്ടില്‍ നിര്‍ത്തി മുങ്ങുക ആയിരുന്നു. പിന്നീട് യുവാവിനെ ആരും കണ്ടില്ല. അന്വേഷിച്ചപ്പോള്‍ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയില്‍ പറയുന്നു.വിവാഹസമയത്തു സ്വര്‍ണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്.

പെണ്‍കുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഉള്‍പ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.