ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നേരത്ത പിടികൂടി കൊന്നിരുന്നു. കടിയേറ്റ ആറുപേര്‍ ഇപ്പോഴും വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പ്രദേശത്തെ ആറുപേര്‍ക്ക് നായയുടെ കടിയേറ്റത്.

ഇന്നലെ വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു നായയുടെ ആക്രമണം നടന്നത്. രണ്ടുപേരുടെ മുഖം നായ കടിച്ചു പറിച്ചിരുന്നു. നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിരുന്നു.

12 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് നായയെ പിടികൂടാനായത്. ചേര്‍ത്തലയില്‍നിന്ന് പരിശീലനം ലഭിച്ച സംഘം നായയെ പിടികൂടിയശേഷം മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പേവിഷബാധയുടെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്ന നായ 12 മണിയോടെ ചത്തു. പ്രദേശത്തെ തെരുവുനായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെ നായ പിടുത്തക്കാര്‍ പിടികൂടിയ നായ നിരീക്ഷണത്തിലിരിക്കെയാണ് ചത്തത്. തിരുവല്ല ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു.

ഗംഗാധരന്‍, മറിയാമ്മ, രാജന്‍ എന്നിവരുടെ മൂക്കും മുഖവും തെരുവുനായ കടിച്ചുമുറിച്ചു. നായയുടെ കടിയേറ്റ് ഗംഗാധരന്‍ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതുകേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. അയല്‍പക്കത്തെ ബന്ധുവായ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഇവരുടെ മൂക്ക്, ചിറി, മുഖം എന്നിവിടങ്ങള്‍ കടിച്ചുപറിച്ച നിലയിലാണ്. ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്.