തിരുവനന്തപുരം: വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകന്‍ പ്രജിന്‍ വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ക്ക് 28 വയസാണ് പ്രായം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിന്‍ പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്.

വെള്ളറട കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും ഏകമകനായ പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അടുക്കളയിലാണ് ജോസിന്റെ മൃതദേഹം കിടന്നിരുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.