ഇരിട്ടി: ജ്യൂസ് തയ്യാറാക്കുന്നതിനിടെ കരിമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി യുവതിക്ക് പരിക്കേറ്റു. ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം കല്ലംമുട്ടി സ്വദേശി കല്ലേരിക്കരമ്മല്‍ മല്ലിക(44)ക്കാണ് പരിക്കേറ്റത്. നാല് വിരലുകള്‍ ചതഞ്ഞനിലയിലാണ്. ഇരിട്ടി അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യന്ത്രത്തില്‍നിന്ന് കൈ പുറത്തെടുത്തത്. അഗ്നിരക്ഷാസേന കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കരിമ്പിന്‍ ജ്യൂസ് യന്ത്രത്തിന്റെ ചക്രം മുറിക്കുക ആയിരുന്നു.

ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 5.30-ടെയായിരുന്നു അപകടം. കല്ലുമുട്ടിയില്‍ റോഡരികിലാണ് ഇവരുടെ ജ്യൂസ് കട. ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ ചുരിദാറിന്റെ ഷാള്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വലത് കൈയുടെ വിരലുകള്‍ കുടുങ്ങുകയായിരുന്നു. മല്ലികയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഉടന്‍ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.

ഇരിട്ടി അഗ്നിരക്ഷാസേനാ നിലയം അസി. ഓഫീസര്‍മാരായ സി. ബൈജു, മെഹ്‌റൂഫ് വാഴോത്ത്, എന്‍.ജി. അശോകന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ എന്‍.ജെ. അനു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. ധനീഷ്, എം. അരുണ്‍കുമാര്‍, ഹോംഗാര്‍ഡുമാരായ പി.പി. വിനോയ്, സദാനന്ദന്‍ ആലക്കണ്ടി, പി.കെ. ധനേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.