തിരുവനന്തപുരം: ഭാര്യയേയും മക്കളേയും പുറത്താക്കി ഭര്‍ത്താവ് വീടു പൂട്ടി പോയ സംഭവത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് യുവതിയും മക്കളും ഇന്നലെ വീട്ടില്‍ പ്രവേശിച്ചത്. വെണ്ണിയൂര്‍ വവ്വാമൂലയിലാണ് സംഭവം. ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉള്‍പ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് വീട് പൂട്ടി പോവുകയായിരുന്നു. ഏറെ നേരം വീടിന് പുറത്ത് ഇരുന്നിട്ടും ഗേറ്റ് തുറക്കാതായതോടെ ഇവര്‍ സന്ധ്യയോടെ പോലിസ് സ്‌റ്റേഷനില്‍ അഭയം തേടുക ആയിരുന്നു.

പോിസ് സംരക്ഷണയിലായിരുന്ന നീതുവും മക്കളും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് വെണ്ണിയൂരിലെ വീട്ടിലെത്തി പൊലീസ് സഹായത്തോടെ ഗേറ്റിലെ പൂട്ട് തകര്‍ത്ത് അകത്തു കയറിയത്. ഗേറ്റിലെ പൂട്ട് തകര്‍ത്ത് വീടിന്റെ കോമ്പൗണ്ടില്‍ പ്രവേശിച്ചെങ്കിലും വീടും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിന്റെ പിന്‍വാതില്‍ ലോക്കും ഇളക്കിയാണ് നീതുവിനെയും മക്കളെയും പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ഭാര്യ നീതുവിന്റെ പരാതിയെ തുടര്‍ന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും ഭര്‍ത്താവ് അജിത് റോബിന്‍സണിനെതിരെ വിഴിഞ്ഞം പോലിസ് കേസെടുത്തു.

മലപ്പുറം പൊന്നാനി നഗരസഭയില്‍ കണ്ടിജന്റ് ജീവനക്കാരനാണ് അജിത് റോബിന്‍സണ്‍. സംഭവം പുറത്തുവന്നതിനു പിന്നാലെ ജില്ലാ കലക്ടര്‍ അനുകുമാരിയും സബ്കലക്റ്റര്‍ ആല്‍ഫ്രഡും വിഷയത്തില്‍ ഇടപെട്ട് അമ്മയ്ക്കും കുട്ടികള്‍ക്കും സുരക്ഷയും ഭക്ഷണവും മരുന്നും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ വിഴിഞ്ഞം പൊലീസിനെ ചുമതലപ്പെടുത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം. ഉച്ചമുതല്‍ ഭക്ഷണമോ മരുന്നോ കഴിക്കാതെ ബുദ്ധിമുട്ടിലായതോടെ നീതുവും കുട്ടികളും രാത്രിയില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയത്. ഭര്‍ത്താവിനെതിരെ മുമ്പ് ഗാര്‍ഹിക പീഡനത്തിന് വിഴിഞ്ഞം സ്റ്റേഷനില്‍ കേസ് നല്‍കുകയും നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങുകയും ചെയ്തിരുന്നു. ഈ ഓര്‍ഡറിന്റെ കാലാവധി നീട്ടി ലഭിക്കാന്‍ കോടതിയില്‍ പോയ സമയത്താണ് ഇയാള്‍ വീട് പൂട്ടി കടന്നുകളഞ്ഞത്. ഇന്നലെ നെയ്യാറ്റിന്‍കര കോടതിയാണ് അകത്ത് പ്രവേശിക്കാന്‍ ഉത്തരവിട്ടത്.