കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ്. കലൂര്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഉമ തോമസ് എം.എല്‍.എ. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം. ഡിസംബര്‍ ഇരുപത്തിയൊമ്പതിന് വൈകുന്നേരം ആറരയോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അവര്‍ ആശുപത്രി വിടുന്നത്.

നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു. ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോവുക. സ്വന്തം വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു.

ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിടുന്ന കാര്യം ബുധനാഴ്ച ഉമ തോമസ് എം.എല്‍.എം. തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തന്നെ ശശ്രൂഷിച്ച ഡോക്ടര്‍മാര്‍, നേഴ്‌സ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കും സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നതായി ഉമ തോമസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ആശുപത്രി വിട്ട ഉമാ തോമാസിന് വലിയ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാര്‍ നല്‍കിയത്.

ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകള്‍ കൂടെ വിശ്രമം അനിവാര്യമാണ്.അതോടൊപ്പം കുറച്ച് ദിവസങ്ങള്‍ കൂടി സന്ദര്‍ശനങ്ങളില്‍ നിയന്ത്രണം ഉണ്ടാവണമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വീണ്ടും നമുക്ക് ഒത്തുചേരാം.ആ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ഉമ തോമസ് എം.എല്‍.എ. കുറിച്ചു.

ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. ഡിസംബര്‍ ഇരുപത്തിയൊമ്പതിന് വൈകുന്നേരം ആറരയോടെയായിരുന്നു ഉമ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വെന്റിലേറ്ററിലേക്ക് മാറ്റിയ ഉമ തോമസ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെത്തുടര്‍ന്ന് പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.