തിരുവല്ല: ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് ഓടിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്വായ്പൂര്‍ കുന്നന്താനം ആഞ്ഞിലിത്താനം മാമനേത്ത് വീട്ടില്‍ ജെബിന്‍ പോള്‍ ( 34 )ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 10.15 നാണ് ഇയാള്‍ ബസ് ഓടിച്ചു പോകാന്‍ ശ്രമിച്ചത്. സ്റ്റേഷന്‍ മാസ്റ്റര്‍ പി.കെ.സുരേഷിന്റെ മൊഴിപ്രകാരം തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്ഐമാരായ പി എസ് സനില്‍,അനൂപ്, ഹരികൃഷ്ണന്‍, സി പി ഓ ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കെ എസ് ആര്‍ ടി സി ജീവനക്കാരും മറ്റും ചേര്‍ന്ന് തടഞ്ഞുവച്ച ശേഷം തിരുവല്ല പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ് ഐ പി എസ് സനിലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ബസ് മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചതിനു കേസ് രജിസ്റ്റര്‍ ചെയ്തു. ചോദ്യം ചെയ്തതിനെതുടര്‍ന്ന് യുവാവ് കുറ്റം സമ്മതിച്ചു, ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തില്‍ ഇയാള്‍ കീഴ്വായ്പ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായി. ലഹളയുണ്ടാക്കിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസ്, ഇവയില്‍ ഇപ്പോള്‍ കോടതിയില്‍ വിചാരണ നടന്നുവരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.