വയനാട്: രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ നടത്താനിരുന്ന കുടില്‍കെട്ടി സമരം തടഞ്ഞ് പോലീസ്. ഇതിനു പിന്നാലെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ പ്രദേശത്ത് ഉന്തുംതള്ളുമുണ്ടായി.

ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതു മുതല്‍ ചൂരല്‍മലയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥലങ്ങളില്‍ കുടിലുകള്‍ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. എന്നാല്‍, ബെയ്ലി പാലത്തിന് സമീപത്ത് വെച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.

തങ്ങളുടെ ഭൂമിയില്‍ തന്നെ പ്രതിഷേധിക്കുമെന്നും നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങള്‍ ഉടനുണ്ടാകുമെന്നാണ് സമരക്കാര്‍ പറയുന്നത്. എല്ലാ ഘട്ടത്തിലും ഉറപ്പുകള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയില്‍ തന്നെ സമരം ചെയ്യും. കളക്ടറേറ്റില്‍ കുടുംബസമേതം പോയി സമരം ചെയ്യുമെന്നും സമരക്കാര്‍ പ്രതികരിച്ചു.