കോഴിക്കോട്: കുഴിമന്തി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലില്‍ അതിക്രമം. കോഴിക്കോട് കാരന്തൂരിലാണ് സംഭവം. അക്രമികള്‍ ഹോട്ടലിന്റെ ഗ്ലാസ് തകര്‍ത്തു. കഴിക്കാനെത്തിയ രണ്ടുപേര്‍ക്ക് അതിക്രമത്തില്‍ പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.

ഹോട്ടലിലെത്തിയ യുവാക്കള്‍ നൂറ് രൂപയ്ക്ക് മൂന്നുപേര്‍ക്ക് കഴിക്കാനുള്ള കുഴിമന്തി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് സാദ്ധ്യമല്ലെന്ന് പറഞ്ഞതോടെ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി.തുടര്‍ന്ന് പുറത്തിറങ്ങിയ യുവാക്കള്‍ ഹോട്ടലിന് നേരെ കല്ലെറിയുകയായിരുന്നു.

കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടി ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് അന്വേഷണം നടത്തുകയാണ്.