മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വഴിക്കടവ് സ്വദേശിയായ വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.

പ്രതി യുവതിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം രണ്ട് വര്‍ഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത മലപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എസ്‌ഐ പ്രിയ ന്‍ എസ് കെ,എഎസ്‌ഐ തുളസി പോലീസുകാരായ ദ്വിദീഷ്,മനുദാസ് രാമചന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.