തിരുവനന്തപുരം: രാസലഹരിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിറങ്ങണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നുവരേണ്ടത്. കേരളം പോലെ ഒരു സമൂഹത്തിന് നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

രാസ ലഹരിയുടെ പിന്നില്‍ കേരളത്തിനകത്തും പുറത്തുമുള്ള വന്‍കിട സാമ്പത്തിക ശക്തികള്‍ സജീവമാണെന്ന് കാര്യം മറക്കരുത്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഘടകങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്ന വരേണ്ടത്. സാഹചര്യം മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷ നീക്കം ജനങ്ങള്‍ തള്ളിക്കളയും. എല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ് ജനങ്ങളാകെ ഒന്നിക്കേണ്ട വേളയില്‍ പാര്‍ട്ടിയുടേതായ എല്ലാ പങ്കും വഹിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജ്ജം ആയിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.