കൊല്ലം: മദ്യപിക്കരുത് എന്നതാണ് പാര്‍ട്ടി നിലപാടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും. തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

'മദ്യപിക്കില്ല, സിഗരറ്റ് വലിക്കാന്‍ പാടില്ല തുടങ്ങിയ ദാര്‍ശനിക ധാരണയില്‍ നിന്നു വന്നവരാണ് ഞങ്ങളെല്ലാം. ബാല സംഘത്തിലൂടെയും വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തിലൂടെയും വരുമ്പോള്‍ ആദ്യത്തെ പ്രതിജ്ഞ വ്യക്തി ജീവിതത്തില്‍ ഇതുപോലുള്ള മുഴുവന്‍ കാര്യങ്ങള്‍ ഒഴിവാക്കുമെന്നാണ്.'

'നവോത്ഥാന, ദേശീയ പ്രസ്ഥാനങ്ങളുടെയും അതിനു തുടര്‍ച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും മൂല്യങ്ങള്‍ ചേര്‍ത്താണ് ഞങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. അഭിമാനത്തോടെയാണ് ലോകത്തോടു ഞാനിതു പറയുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിനു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുള്ള നാടാണ് കേരളം. അപ്പോള്‍ മദ്യപാനത്തെ ശക്തിയായി എതിര്‍ക്കുക. സംഘടനാപരമായ പ്രശ്‌നമാക്കി നടപടിയെടുത്തു പുറത്താക്കുക. അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും.'

'ലഹരി ഉപയോഗത്തെ ശക്തിയായി എതിര്‍ക്കണം. എതിര്‍ത്തു പരാജയപ്പെടുത്താനുള്ള ബോധം രൂപപ്പെടുത്തണം. അങ്ങനെയൊരു പൊതുബോധം രൂപപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടല്‍ പാര്‍ട്ടിയുടേയും വര്‍ഗ ബഹുജന സംഘടനകളുടേയും നേതൃത്വത്തില്‍ ഉണ്ടാകണം. ആ ജനകീയ മുന്നേറ്റത്തില്‍ കക്ഷി രാഷ്ട്രീയത്തിനു അതീതമായി എല്ലാവരും അണി ചേരണം.'

'മയക്കു മരുന്നിന്റെ വലിയ രീതിയിലുള്ള വിപണനവും ഉപഭോഗവും ലോകത്താകെ നടക്കുന്നു. അതു കേരളത്തില്‍ സജീവമാകുന്നു എന്നതാണ് സമീപ ദിവസങ്ങളില്‍ വന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തീര്‍ച്ചയായി കക്ഷി രാഷ്ട്രീയത്തിനു അതീതമായി എല്ലാ വിഭാഗം ജനങ്ങളുമായി ചേര്‍ന്നു ഈ വിപത്തിനെതിരായ ജനകീയ മുന്നേറ്റം കേരളത്തില്‍ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്തു വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ ഈ വിഷയം ഗൗരവപൂര്‍വം കൈകാര്യ ചെയ്യണം'- അദ്ദേഹം വ്യക്തമാക്കി.