കേരളത്തിന് പ്രതീക്ഷയായി രജിസ്ട്രേഷന്‍ വകുപ്പ്. 2024-2025 സാമ്പത്തിക വര്‍ഷത്തിലെ 11 മാസം പിന്നിട്ടുമ്പോള്‍ വരുമാനം 5000 കോടി കടന്ന് രജിസ്ട്രേഷന്‍ വകുപ്പ്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലും വകുപ്പിന് ഫെബ്രുവരി മാസം കഴിഞ്ഞപ്പോള്‍ 5013.67 കോടിരൂപ വരുമാനം ലഭിച്ചു. ആധാരങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെബ്രുവരി മാസം വരെ 8,06,770 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിലൂടെ 4,667.52 കോടി രൂപ സമാഹരിച്ചിരുന്നു.

ഈ സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ 7,90,436 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫ്രെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോള്‍ 16,334 ആധാരങ്ങള്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ തന്നെയും 346.15 കോടി രൂപ അധികമായി സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനമായ 5219.34 കോടി മറികടന്ന് വരുമാനം 5500 കോടിയില്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യാ സുരേഷ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.