വടകര: കോഴിക്കോട് വടകര ആയഞ്ചേരിയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്ന് പരാതി. ആയഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായതിന്റെ പേരിലാണ് മര്‍ദനമെന്നാണ് യുവാവിന്റെ പരാതി. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് വര്‍ക്ക് ഷോപ്പിലെ ജോലിക്കിടെ വിപിന്‍ എന്ന യുവാവിനെയാണ് ഒരു സംഘം കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചത്. നട്ടെല്ലിന് പരിക്കേറ്റ യുവാവ് ചികില്‍സയിലാണ്.

മര്‍ദ്ദനമേറ്റത്തിന് പിന്നാലെ യുവാവ് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആയഞ്ചേരി സ്വദേശി ജിത്തു, സച്ചു, മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് വടകര പോലീസ് കേസ് എടുത്തത്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.