കൊല്ലം: കൊല്ലം കൊട്ടിയത്ത് അനധികൃത ഗ്യാസ് ഫില്ലിങ്ങ് കേന്ദ്രത്തില്‍ നിന്നും സിലിണ്ടറുകള്‍ പിടികൂടി. നൂറിലധികം സിലിണ്ടറുകളാണ് ഇവിടെ നിന്നും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മൂന്ന് പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആയിരക്കണക്കിന് സിലിണ്ടറുകള്‍ നിറച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറില്‍ നിന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റുകയായിരുന്നു. കൊല്ലം പട്ടത്താനം സ്വദേശിയായ അനില്‍ സ്വരൂപ് എന്നയാളുടെ പേരിലുളള ലൈസന്‍സിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ ഗ്യാസ് ഫില്ലിംഗിനുള്ള കേന്ദ്രം എന്ന നിലയിലല്ല ലൈസന്‍സ് എടുത്തിരുന്നത്. പകരം കുടിവെള്ളം നിറക്കാനുള്ള കേന്ദ്രത്തിന്റെ പേരില്‍ ലൈസന്‍സ് എടുത്ത്, ഗ്യാസ് ഫില്ല് ചെയ്ത് ഇവിടെ നിന്നും അനധികൃതമായി വില്‍പന നടത്തുകയായിരുന്നു. സിവില്‍ സപ്ലൈസിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവിടെ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.